രഹന ഫാത്തിമ ശബരിമലയില്‍ കയറാനെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് ഹരനയെ സന്നിധാനത്തേക്ക് കൊണ്ടുപോയത്. ഇരുമുടി കെട്ടേന്തി കറുപ്പ് വസ്ത്രമണിഞ്ഞ് മാലയിട്ടായിരുന്നു രഹന മലകയറിയത്. മാധ്യമപ്രവര്‍ത്തകയായ ഒരു യുവതിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വെച്ച് ഭക്തരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഇവരോട് തിരികെ മലയിറങ്ങാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു,

ഇതിനിടെ രഹനയുടെ കൊച്ചിയിലെ വീട് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ബിഎസ്എന്‍എല്‍ കോട്ടേഴ്‌സിലായിരുന്നു താമസം. ഇതാണ് അടിച്ചു തകര്‍ത്തത്. മാത്രമല്ല രഹനയുടെ മലകയറ്റത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഹനയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനൊക്കെ പ്രതികരിച്ചിരിക്കുകയാണ് രഹന.

എന്റെ ജോലി കളയാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ചിലര്‍ ഞാന്‍ ജോലി ചെയ്യുന്ന പൊതുമേഖലാ കമ്പനി ആയ ബിഎസ്എന്‍എല്ലിലേക്ക് മെയില്‍ അയക്കുകയും അവരുടെ മാര്‍ക്കറ്റിംഗ് പേജുകളില്‍ പൊങ്കാല ഇടുകയും ചെയ്തു. എന്റെ പൊന്നു സുഹൃത്തുക്കളെ, ഇന്ത്യന്‍ ഭരണ ഘടന തരുന്ന എല്ലാ മൗലിക അവകാശങ്ങളും ഉള്ള ഇന്‍ഡ്യന്‍ പൗര ആയ എനിക്ക്, ബിഎസ്എന്‍എല്‍ കമ്പനി നിയമങ്ങള്‍ തെറ്റിച്ചാലോ ജോലിയില്‍ എന്തെങ്കിലും ഭംഗം വരുത്തിയലോ മാത്രമേ നടപടി എടുക്കാന്‍ മേലധികരികള്‍ക്ക് കമ്പനി അധികാരം നല്‍കുന്നുള്ളൂ. ശബരിമല ബിഎസ്എന്‍എല്‍ സ്പെഷല്‍ ഡ്യൂട്ടിക്ക് പുരുഷന് പോകാമെങ്കില്‍ അടുത്ത തവണ നിയമവും കമ്പനിയും അനുവദിച്ചാല്‍ ഞാനും പോകും.-രഹന ഫേസ്ബുക്കില്‍ കുറിച്ചു.

രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു സുപ്രീം കോടതി ശബരിമല വിഷയത്തിൽ വിധി പ്രസ്താവിച്ചതോടെ സ്ത്രീ ആയത് കൊണ്ടോ ശരീരികവസ്ഥയുടെ പേരിലോ ഒരാളെ ആരാധനലയത്തിൽ ആചാരങ്ങളുടെ പേരിൽ തടയാനാവില്ല എന്ന് സംശയമേതുമില്ലാതെ എല്ലാവർക്കും മനസിലായിരിക്കുമല്ലോ.ഈ വിധി വന്നതോടെ തത്വമസി എന്ന അദ്വൈത സിദ്ധാന്തത്തിൽ ആകൃഷ്ട ആയിരുന്ന ഞാൻ ശബരിമലയിൽ ആചാരനുഷ്ടാനങ്ങളോടെ പോകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദുർഗ്ഗാഷ്ടമിക്ക് ആണ് എനിക്ക് ജോലി അവധി ലഭിച്ചതും പോകാൻ സൗകര്യം ഒത്തുവന്നതും.
കോടതി വിധി നടപ്പാക്കും യുവതികൾക്ക് മലകയറാൻ അവസരം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം കണ്ടിരുന്ന ഞാൻ ശബരിമല സുരക്ഷാ ചുമതല ഉള്ള കളക്ടറേയും പോലീസ് ഉദ്യോഗസ്ഥനെയും വിളിച്ചും മെസേജ് ചെയ്തും ആഗ്രഹം അറിയിക്കുകയും പമ്പയിൽ എത്തിയാൽ അവിടം മുതൽ സുരക്ഷ കിട്ടും എന്നു ഉറപ്പിക്കുകയും ചെയ്തു.എന്നിട്ട് വീട്ടിൽ നിന്നും കെട്ടുനിറച്ചു മാലയിട്ട് പമ്പയിൽ വെളുപ്പിന് 1.30ഓടെ എത്തുകയും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. CI ആ സമയത്തു സുരക്ഷ ഒരുക്കാൻ ഫോഴ്‌സ് കുറവായതിനാൽ രാവിലെ 6മണിവരെ അവിടെ വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞു ഗണപതി കോവിലിൽ സ്വന്തം റിസ്കിൽ എത്തിയാൽ അവിടെ നിന്ന് പ്രൊട്ടക്ഷൻ തരാമെന്ന് പറയുകയും അതിൻ പ്രകാരം എത്തിയ എന്നെ സുരക്ഷിത ആയി സന്നിധാനത്തും തിരിച്ചു വീട്ടിലും എത്തിച്ചു. ഫാത്തിമയെന്ന ഒഫീഷ്യൽ പേരിൽ അയ്യപ്പ വേഷത്തിൽ ദർശനത്തിന് എത്തിയ എന്നെ ഫെയിസ് ബുക്കിൽ മോഡലിംഗ് ഫോട്ടൊകളിൽ മാത്രം കണ്ടുപരിചയമുള്ള പലർക്കും എന്റെ സുഹൃത്തുക്കൾ ആയ ചില ജേര്ണലിസ്റ്റുകൾ പറഞ്ഞു കൊടുക്കുന്ന വരെക്കും മനസിലായില്ലായിരുന്നു.
ഇനിയാണ് രസം. പല രാഷ്ട്രീയ പാർട്ടികളും എന്നെ മറ്റവരുടെ ആൾ ആയി ചിത്രീകരിക്കുകയും, സ്വന്തം നിലനിൽപ്പിനായി തള്ളിപ്പറയുകയും , അവിഹിതങ്ങൾ ആരോപിക്കുകയും(ipc497 എല്ലാം കോമഡി ആയില്ലേ ചേട്ടാ) ,എന്റെ അറബി പേര് കാരണം ഭീകരവാദി ആയി ചിത്രീകരിക്കുകയും ,പാർലമെന്റിൽ വരെ നഗ്ന സന്യാസികൾ കയറി പ്രസംഗിച്ച നമ്മുടെ നാട്ടിൽ ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥയും ബോഡി പൊളിറ്റിക്‌സും പറയുന്ന ആർട്ട് ഫിലിമിൽ അഭിനയിച്ചത് കൊണ്ടും, സദാചാര ഗുണ്ടായിസത്തിനെതിരെ ഉള്ള പ്രൊട്ടസ്റ്റിൽ പങ്കെടുത്തത് കൊണ്ടും ,അനീതികൾക്ക് എതിരെയും അവകാശത്തിനായും സംസാരിക്കുന്നത് കൊണ്ടും ശബരിമലയ്ക്ക് കയറ്റാൻ കൊള്ളാത്തവൾ എന്നുപറഞ്ഞു ചാനൽ ചർച്ചകൾ കൊഴുപ്പിച്ചു. സ്വയം ആക്ടിവിസ്റ്റ് ചമയുന്ന കുലസ്ത്രീകൾ എന്റെ മൊറാലിറ്റിയെയും രാഷ്ട്രീയത്തെയും സംശയിച്ചും ready to wait എന്നു പറഞ്ഞും ഘോര ഘോരം പോസ്റ്റുകൾ എഴുതി തള്ളി. എനിക്കെതിരെ വ്യാജ സ്‌ക്രീൻ ഷോട്ടുകൾ നിർമിച്ചും സംഘപരിവാർ ബന്ധം ആരോപിച്ചും മറ്റു ചിലരും മാധ്യമശ്രദ്ധ അവരിലേക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു.
എന്നിട്ട അരിശം തീരാത്തതിനാൽ…
ചിലർ അതുക്കും മേലേക്ക് പോയി മതത്തെ അപമാനിച്ചു എന്നു പറഞ്ഞു ജാമ്യമില്ലാ വകുപ്പുള്ള എന്റെ വിഷയത്തിൽ നിലനിൽക്കാത്ത കേസ് കൊടുത്തു. മറ്റു ചിലർ പണ്ടേ ഞാൻ വിട്ട മതത്തിൽ നിന്ന് എന്നെ പുറത്താക്കി എന്നു പത്രപ്രസ്താവന നടത്തി മുസ്‌ലീംസ്ത്രീകളുടെ പള്ളിപ്രവേശനത്തിന് ഞാൻ മുൻകൈ എടുക്കാതിരിക്കാൻ അതിബുദ്ധി കാണിച്ചു. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്നും(ലാ ഇലാഹ ഇല്ലള്ളാ) അള്ളാഹു ആണ് വലിയവൻ എന്നും(അല്ലാഹു അക്ബർ) 5നേരം മൈക്കും ആകാശത്തേക്ക് വെച്ചു വിളിച്ചു കൂവി മറ്റു മതങ്ങളെ അവഹേളിക്കുന്നവർ ആണ് ഞാൻ ഹിന്ദു മത അവഹേളനം നടത്തി എന്ന് പറഞ്ഞു മതമില്ലാത്ത എന്നെ മതത്തിൽ നിന്ന് പുറത്താക്കിയതായി പ്രസ്താവനയുമായി വന്നത്
എന്റെ ജോലി കളയാൻ അഹോരാത്രം കഷ്ടപ്പെടുന്ന ചിലർ ഞാൻ ജോലി ചെയ്യുന്ന പൊതുമേഖലാ കമ്പനി ആയ bsnlലേക്ക് മെയിൽ അയക്കുകയും അവരുടെ മാർക്കറ്റിംഗ് പേജുകളിൽ പൊങ്കാല ഇടുകയും ചെയ്തു.
എന്റെ പൊന്നു സുഹൃത്തുക്കളെ , ഇന്ത്യൻ ഭരണ ഘടന തരുന്ന എല്ലാ മൗലിക അവകാശങ്ങളും ഉള്ള ഇൻഡ്യൻ പൗര ആയ എനിക്ക്, bsnl കമ്പനി നിയമങ്ങൾ തെറ്റിച്ചാലോ ജോലിയിൽ എന്തെങ്കിലും ഭംഗം വരുത്തിയലോ മാത്രമേ നടപടി എടുക്കാൻ മേലധികരികൾക്ക് കമ്പനി അധികാരം നൽകുന്നുള്ളൂ. അല്ലാതെ സുപ്രീം കോടതി വിധി ഉള്ള ഒരു ക്ഷേത്രത്തിൽ പോയതിന് എന്നെ പണിഷ് ചെയ്യാൻ ബോധം ഉള്ള അധികാരികൾ നിൽക്കില്ല. എന്റെ ജോലിയിൽ ആരും കുറ്റം പറയും എന്നു ഞാൻ കരുതുന്നില്ല കാരണം മാക്സിമം ആത്മാർത്ഥതയോടെ ഞാൻ അത് നിർവഹിക്കാറുണ്ട്. ശബരിമല bsnl സ്‌പെഷൽ ഡ്യൂട്ടിക്ക് പുരുഷന് പോകാമെങ്കിൽ അടുത്ത തവണ നിയമവും കമ്പനിയും അനുവദിച്ചാൽ ഞാനും പോകും.


No comments:
Post a Comment