ഇ വാർത്ത | evartha
ശബരിമലയില്‍ യുവതീപ്രവേശം വിലക്കാനാവില്ലെന്ന് നിയമോപദേശം: സുരക്ഷ ഒരുക്കാന്‍ 5,200 പോലീസുകാര്‍: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: സുപ്രീംകോടതിയുടെ പുതിയ ഇടപെടലില്‍ ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴി. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും അഡ്വ.ചന്ദ്ര ഉദയ് സിങ് ബോര്‍ഡിന് നിയമോപദേശം നല്‍കി.
യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോര്‍ഡ് നിയമോപദേശം തേടിയിരുന്നത്.
അതേസമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി സര്‍ക്കാര്‍. മണ്ഡലമകരവിളക്ക് തീര്‍ഥാനടത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ നടതുറന്നപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പോലീസ് വിന്യാസം. കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്. നിലവിലെ സാഹചര്യത്തില്‍ പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാര്‍ക്കാണ്.
വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാര്‍ വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.
നാല് ഘട്ടങ്ങളായാണ് പോലീസ് വിന്യാസം. വനിതാ പോലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയിലെത്തിക്കും. ഇതിന് പുറമേ കേരള പോലീസിന്റെവ കമാണ്ടോകളും കേന്ദ്ര ദ്രുതകര്‍മ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയല്‍ ഉണ്ടാകും.
അതിനിടെ, ശബരിമല വിഷയത്തില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. അതുകൊണ്ടാണ് സര്‍ക്കാറിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുക്കാന്‍ ശ്രമം ഉണ്ടായെക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിന് മുന്‍കരുതലായാണ് വാഹനങ്ങള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ വിശദീകരണം. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment