ഇ വാർത്ത | evartha
നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍; കേസ് ഐജി ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും; ഹരികുമാറിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി
നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ടുകൊന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷ് ആണ് പിടിയിലായത്.
ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സഹൃത്താണ് സതീഷ്. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ പോയ ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബി എസ് എന്‍ എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്തുനല്‍കുകയും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കിയതും സതീഷ് ആണെന്നാണ് നിഗമനം.
ഇയാളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. നെയ്യാറ്റിന്‍കരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീടാണ് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്‌നാട്ടിലെ തൃപ്പരപ്പിലേക്ക് എത്തിയത്.
സതീഷ് നല്‍കിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഹരികുമാര്‍ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്. എന്നാല്‍ സിം കാര്‍ഡുകള്‍ ഈ മാസം ഏഴിന് ശേഷം പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ സിമ്മില്‍ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സതീഷിന്റെ ലോഡ്ജില്‍ നിന്നും ഹരികുമാര്‍ മധുരയിലേക്ക് രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ, കേസ് നേരിട്ട് അന്വേഷിക്കാന്‍ ഐജി എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു.
അതേസമയം ഡിവൈഎസ്പി ബി. ഹരികുമാറിനെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ദിവസം വൈകിയാലും അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എത്ര ഉന്നതനായാലും കൊലയാളിയെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സനല്‍കുമാറിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment