ഇ വാർത്ത | evartha
ബിജെപിക്ക് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുന്‍ ഗ്വാളിയര്‍ മേയര്‍ സമീക്ഷ ഗുപ്തയും ബി.ജെ.പി വിട്ടു
രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹരിഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള എം.പിയാണ് 64കാരനായ മീണ. മുന്‍ ഡി.ജി.പി കൂടിയായ മീണ 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ബി.ജെ.പിക്കേറ്റ വന്‍ അടിയാണ് മീണയുടെ കൂറുമാറ്റം.
മീണയുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസുകാരനാണ്. മീണ വിഭാഗം രാജസ്ഥാനില്‍ പ്രബലരാണ്. കിഴക്കന്‍ രാജസ്ഥാനിലെ വോട്ടര്‍ പട്ടികയില്‍ ഭൂരിഭാഗവും മീണകളാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ജശ്വന്ത് സിങ്ങിന്റെ മകനും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ മാന്‍വേന്ദ്ര സിങ് കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
അതിനിടെ, മുന്‍ ഗ്വാളിയര്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്തയും ബി.ജെ.പി വിട്ടു. നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു. ”പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്.
അതിനാലാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്.” അവര്‍ വ്യക്തമാക്കി. ദീന്‍ദയാല്‍ ഉപാധ്യായയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ബി.ജെ.പി കൈവെടിഞ്ഞിരിക്കുകയാണെന്നും സമീക്ഷ കുറ്റപ്പെടുത്തി. ഗ്വാളിയാര്‍ സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അനുനയ ശ്രമം നടത്തുന്നതിനിടെയാണ് സമീക്ഷ ഗുപ്തയുടെ രാജി. 2009 മുതല്‍ 2015 വരെ ഗ്വാളിയര്‍ മേയറായിരുന്നു സമീക്ഷ. മൂന്ന് തവണ എം.എല്‍.എയായ നാരായണ്‍ സിങ് കുശ്‌വാഹയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Copyright © 2017 Evartha.in All Rights Reserved.




No comments:
Post a Comment