സ്വപ്‌നമോ അത്ഭുതമോ എന്നറിയാതെ അമ്പരന്ന് നില്‍ക്കുയാണ് ക്രിക്കറ്റ് പ്രേമികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകര്‍ക്ക് ആകാംക്ഷ ഇപ്പോഴും വിട്ടുപോയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ കയ്‌പേറിയ വെല്ലുവിളി നേരിട്ട ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനൊപ്പമുള്ള വിജയം ഇത്ര എളുപ്പമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍, ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും വിജയം ആഘോഷിച്ച് രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന് എതിരാളികളെ തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യന്‍ നിര.
ഇനിയും രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെയാണ് ഇന്ത്യ എതിരാളികളില്‍ ആധിപത്യം സൃഷ്ടിച്ചത്. എല്ലാത്തിനും പുറമെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എന്നത് യുവതാരം പൃത്വി ഷാ തന്നെയാണ്. പതിനെട്ടുകാരനായ ബാറ്റിങ് താരോദയത്തെ കണ്ടെത്താന്‍ ടെസ്റ്റിന് കഴിഞ്ഞുവെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത്. മാത്രമല്ല, ഇപ്പോഴും പൃത്വിയുടെ നേട്ടങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് ആരാധകര്‍.
കന്നി ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി തുടങ്ങിയ താരം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറിയത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി പുതിയൊരു റെക്കോര്‍ഡാണ് ഈ മത്സരത്തില്‍ കുറിച്ചത്. ടെസ്റ്റില്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി പതിനെട്ടുകാരനായ പൃഥ്വിക്ക് സ്വന്തം. പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ മാത്രം കളിച്ച പൃഥ്വി 118.50 ശരാശരിയില്‍ 94.05 സ്‌ട്രൈക്ക്‌റേറ്റോടെ 237 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയിലെ ടോപ് സ്‌കോററും താരം തന്നെ. ലോക ക്രിക്കറ്റിലെ മൂന്ന് മുന്‍ ഇതിഹാസങ്ങളുമായാണ് പൃഥ്വിയെ ശാസ്ത്രി താരതമ്യം ചെയ്യുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയൊരു പ്രശംസ ഇനി ലഭിക്കാനില്ല. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുമായി പൃഥ്വിയുടെ ശൈലിക്ക് ഏറെ സാമ്യമുണ്ടെന്ന് ശാസ്ത്രി പറയുന്നു. ക്രീസിലേക്ക് ബാറ്റ് ചെയ്യാന്‍ വരുമ്പോഴുള്ള നടത്തത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമായും പൃഥ്വിക്കു സാമ്യമുണ്ടെന്ന് കോച്ച് ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തങ്ങളുടെ എക്കാലത്തെയും വലിയ മാര്‍ജിനിലുള്ള ജയമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ടെസ്റ്റില്‍ ഇതിനു മുമ്പ് പത്ത് വിക്കറ്റിന് വിന്‍ഡീസിനെ മലര്‍ത്തിയടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. പേസര്‍ ഉമേഷ് യാദവാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ടീമിന്റെ മുന്‍നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ബൗളിങിന് ചുക്കാന്‍ പിടിക്കേണ്ട ചുമതല ഉമേഷിനായിരുന്നു. താരം ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സിലും നാലുമടക്കം കളിയില്‍ 10 വിക്കറ്റുകളാണ് ഉമേഷ് കടപുഴക്കിയത്.
ഇതോടെ നാട്ടില്‍ വെച്ച് ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി 10 വിക്കറ്റ് നേട്ടം കൊയ്ത മൂന്നാമത്തെ പേസറായി ഉമേഷ് മാറി. ഇതിഹാസ താരങ്ങളായ കപില്‍ ദേവും ജവഗല്‍ ശ്രീനാഥും മാത്രമേ മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. കൂടാതെ ടെസ്റ്റില്‍ നാല് പന്തിനിടെ മൂന്ന് വിക്കറ്റെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിനും ഉമേഷ് അര്‍ഹനായി.
കരിയറിലെ സുവര്‍ണ കാലത്തിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഈ ടെസ്റ്റിലും മോശമാക്കിയില്ല. ഒരു സെഞ്ചുറിയടക്കം രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 92 ശരാശരിയില്‍ 59.74 സ്‌ട്രൈക്ക്‌റേറ്റില്‍ 184 റണ്‍സ് നേടിയിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡും കോഹ്‌ലി കുറിച്ചു. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഏഷ്യന്‍ ക്യാപ്റ്റനെന്ന നേട്ടത്തിനാണ് കോഹ്‌ലി അര്‍ഹനായത്. 42 ടെസ്റ്റുകളില്‍ നിന്നും 4233 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. പാകിസ്താന്റെ മുന്‍ നായകന്‍ മിസ്ബാഹുള്‍ ഹഖിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടക്കുകയായിരുന്നു. 56 ടെസ്റ്റുകളില്‍ നിന്നും 4214 റണ്‍സാണ് മിസ്ബാ നേടിയിട്ടുള്ളത്.


No comments:
Post a Comment