ഇ വാർത്ത | evartha
‘ചിന്താ ജെറോം സംഘടനയ്ക്ക് അപമാനം’; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമര്‍ശനം. ചിന്ത ജെറോമിന്റെ ചെയ്തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശനം. കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി രംഗത്തെത്തിയത്. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയതും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ശബരിമലയില്‍ പൊലീസ് ആര്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ രണ്ടാംദിവസം നടന്ന പൊതുചര്‍ച്ചയില്‍ വിവിധ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. വത്സന്‍ തില്ലങ്കരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പ്രചരിച്ചത്.
വനിത പൊലീസുകാരുടെ ജനന സര്‍ട്ടിഫിക്കറ്റുവരെ ആര്‍.എസ്.എസ് നേതൃത്വം പരിശോധിച്ചെന്നാണ് പൊതുപ്രസംഗത്തില്‍ വത്സന്‍ തില്ലേങ്കരി തുറന്നടിച്ചത്. ഇതിനെതിരെയാണ് ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ഉള്‍പ്പടെയുള്ള ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment